Saturday, March 19, 2011

‌ദലിത്‌ വേട്ടക്കെതിരെ രണ്ടാം ഘട്ട സമരം എ കെ ജി സെന്ററിനു മുന്നില്‍

തിരുവനന്തപുരം:
ഇടതുസര്‍ക്കാര്‍ നടത്തിയ ദലിത്‌ വേട്ടക്കതിരെ ഡി എച്ച്‌ ആര്‍ എം കഴിഞ്ഞ 127 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരം സി പി എം ആസ്ഥാനമായ എ കെ ജി സെന്ററിനു മുന്നിലേക്ക്‌ മാറ്റുമെന്ന്‌ ഡി എച്ച്‌ ആര്‍ എം പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ദലിത്‌ സംഘടന നടത്തിയ ഇത്രയും നീണ്ട സമരത്തെ തിരിഞ്ഞുനോക്കുവാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല.സി പി എമ്മിന്റെ ദലിത്‌ വേട്ടക്കെതിരെയുള്ള രണ്ടാം ഘട്ടസമരമാണ്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന്‌ എ കെ ജി സെന്ററിനു മുന്നിലേക്ക്‌ മാറ്റുന്നതെന്ന്‌ ഡി എച്ച്‌ ആര്‍ എം ചെയര്‍മാന്‍ സെല്‍വരാജ്‌ പറഞ്ഞു.
കേരള ചരിത്രത്തിലെ ദലിത്‌ വഞ്ചകരായ സര്‍ക്കാരാണ്‌ ഇതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ സെലിന പ്രക്കാനം പറഞ്ഞു. ദലിതരെ തീവ്രവാദിയാക്കി വേട്ടയാടിയ അതേ സര്‍ക്കാരാണ്‌. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളെയും തകര്‍ത്തത്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എക്കാലത്തേയും കരുത്തായ ദലിതര്‍ ഇനി ഇടതുപക്ഷത്തിനൊപ്പമുണ്ടാകില്ലെനന്ന്‌ അവര്‍ പറഞ്ഞു.വര്‍ക്കല കൊലപാതകം പുനരന്വേഷിക്കുക, ദലിത്‌ വേട്ട നടത്തിയ പോലിസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ദലിത്‌ പിഡനം നടത്തിയ സി പി എം നേതാക്കളെ അറസ്‌റ്റ ചെയ്യുക, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ പേരില്‍ ദലിതരെ അക്രമിച്ച കമ്മ്യൂണിസ്റ്റുകാരെ അറസ്റ്റുചെയ്യുക,ദലിതരുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുക.
എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഡി എച്ച്‌ ആര്‍ എം നവംബര്‍ എട്ടിന്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്‌.ദലിത്‌ വേട്ടക്കെതിരെ സംസ്ഥാന ഓര്‍ഗനൈസര്‍ സെലിന പ്രക്കാനം നയിച്ച ജാഥ സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിച്ചു. ചെയര്‍മാന്‍ വി വി സെല്‍വരാജ്‌ സെക്രട്ടറിയേറ്റ്‌ സമരം ഉദ്‌ഘാടനം ചെയ്‌തു
സംസ്ഥാന സെക്രട്ടറി ദാസ്‌ കെ വര്‍ക്കല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജിമോന്‍ ചേലയം, നാട്ടുവിശേഷം എഡിറ്റര്‍ രമ്യ കെ ആര്‍, സന്ധ്യപള്ളിമണ്‍,പ്രശാന്ത്‌ കോളിയൂര്‍, ഷൈജു മുണ്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.
 
ദാസ്‌ കെ വര്‍ക്കല
D H R M
സെക്രട്ടറി