Wednesday, January 2, 2013

ഡി.എച്ച്.ആര്‍.എം വഞ്ചനാദിനം ആചരിച്ചു


നോര്‍ത്ത് പറവൂര്‍: ഭൂപരിഷ്‌ക്കരണ നിയമം നിലവില്‍വന്ന ജനുവരി ഒന്നിന് കേരളത്തിലെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ഡി.എച്ച്.ആര്‍.എം വഞ്ചനാദിനം ആചരിച്ചു. 1970 ലാണ് ദലിത് ജനതയെ തുണ്ടുഭൂമിയിലും തെരുവിലുമായി ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെവലിച്ചെറിയപെട്ടത്.
ഇരുപത്തെമ്പതു വര്‍ഷക്കാലം കമ്മ്യൂണിസ്റ്റുസര്‍ക്കാരും ഇരുപത്തേഴുവര്‍ഷക്കാലം കോണ്‍ഗ്രസ്സ് സര്‍ക്കാരും മാറി മാറി ഭരണം നടത്തിയ കേരളത്തില്‍ ദലിതരുടെ ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. 
  ഭൂമിയുടെ പേരില്‍ 1939 മുതല്‍ തുടങ്ങിയ ദലിത് വഞ്ചനയാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ തുടരുന്നത്. ഇതാണ് ദലിതര്‍ കമ്മ്യൂണിസ്റ്റ് ജാതി മുഖം തിരിച്ചറിഞ്ഞ് പാര്‍ട്ടി വിട്ടത്. ദലിതര്‍ സ്വയം സംഘടിച്ച് ഭൂമിസമരത്തിന് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വന്നത്. മുത്തങ്ങയും ചെങ്ങറയും അങ്ങനെയാണ് വികസിച്ചുവന്നത്. ദലിതരുടെ നേതൃത്വത്തിലൂടെ മാത്രമേ ദലിതുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുകയുള്ളു എന്ന തെളിവുകൂടിയാണ്.
ഒരേപാര്‍ട്ടിയില്‍ രണ്ടുതരം അംഗങ്ങളെ സൃഷ്ടിച്ച് സവര്‍ണ്ണസഖാക്കളും ചണ്ടാലസഖാക്കളെന്നും വേര്‍തിരിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് സി.പി.എമ്മിന്റെ പാപ്പരത്വത്തെയാണ് വെളിവാക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന സി.പി.എം ഭൂമിസമരത്തിന് ദലിത് ജനതയുടേയോ സംഘടനകളുടേയോ പിന്‍തുണയില്ല. അത് കേരളത്തിലെ ദലിതരുടെതിരിച്ചറിവിനെയാണ് സൂചിപ്പിക്കുന്നത്. പുതുതായി വന്നിട്ടുള്ള എസ്.ഡി.പി.ഐയെപോലുള്ള സംഘടനകള്‍ മുന്നോട്ടുവെച്ച ഭൂമിരാഷ്ട്രീയത്തെ ഡസന്‍കണക്കിന് ദലിത് സംഘടനകള്‍ പിന്‍തുണയ്ക്കുന്നത് അതുകൊണ്ടാണ്.
പതിറ്റാണ്ടുകള്‍ ഭരണം നടത്തിയിട്ട് ദലിതരുടെഭൂമിപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സി.പി.എമ്മിന് വീണ്ടു ഭരണത്തിലേറിയാലും ദലിതരുടെ മാറ്റത്തിനുവേണ്ടി യാതൊന്നും ചെയ്യുവാന്‍  സാധിക്കുകയില്ല എന്നത് ഇതിനകം തെളിഞ്ഞതാണ്. ദലിതരുടെ ഇന്നതെ ദുരന്തത്തിന്റെ തുടക്കം ഐക്യകേരളത്തില്‍ കൊണ്ടുവന്ന കുപ്രസിദ്ധമായ ഭൂപിരിഷ്‌ക്കരണ നിയമമാണ്. ഈ നിയമത്തെയും സി.പി.എമ്മിന്റെ ദലിത് വഞ്ചനെയും കുറിച്ച് അവബോധം ദലിത് കോളനിയില്‍ സൃഷ്ടിക്കുന്നതിനായി കുടുംബകൂട്ടായ്മകള്‍ വ്യപകമാക്കുമെന്ന് ഡി.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.